Monday, September 26, 2005

ഹജിയാലിയിലെ സായാഹ്നം - ഭാഗം 3

ആഴ്ചകൾ പിന്നിട്ടു. സംഗീതമാകുന്ന സാഗരത്തിന്റെ തീരത്ത് ഞാൻ അദ്ദേഹത്തിന്റെ കൈ പിടിച്ച് പിച്ച വച്ച് നടക്കാൻ ആരംഭിച്ചു. ഒരിക്കൽ അദ്ദേഹം എന്നെ അരികിൽ വിളിച്ചു. അദ്ദേഹത്തിന്റെ കൈയ്യിൽ ഒരു പിടി പഴഞ്ചൻ കടലാസ് കഷണങ്ങൾ ഉണ്ടായിരുന്നു.

“ഇത് എന്താണെന്നറിയാമോ?”

“ഇല്ല” ഞാൻ മറുപടി പറഞ്ഞു.

“എന്റെ ഇത്രയും കാലത്തെ ജീവിതത്തിന്റെ സമ്പാദ്യം. ഞാൻ ചിട്ടപ്പെടുത്തിയ ഈണങ്ങൾ” ഇത് പറഞ്ഞ്കൊണ്ട് അദ്ദേഹം ആ കടലാസ് കൂട്ടത്തിൽ നിന്നും ഒരെണ്ണം പുറത്തെടുത്തു. അതുമായി തന്റെ സിത്താറിന്റെ അടുത്തെത്തി. എന്നിട്ട് അതിൽ ആ ഈണം വായിക്കാനാരംഭിച്ചു.

ആ ആലാപനം കേട്ട് ഞാൻ കോരിത്തരിച്ച് പോയി. സംഗീതത്തിന് ഇത്രമാത്രം മായിക ശക്തി ഉണ്ടെന്ന് മനസ്സിലായത് അന്നായിരുന്നു. ഒരു കഥ പോലെ അത് തുടങ്ങി. നവരസങ്ങൾ എന്ന പോലെ ഒട്ടനവധി അവസ്ഥാന്തരങ്ങളിലൂടെ അത് കടന്ന് പോയി. സംഗീതത്തിന്റെ ഭാവങ്ങൾ, രസങ്ങൾ അവിശ്വസനീയമായ രീതിയിൽ സമന്വയിപ്പിച്ച ആ അതുല്യ പ്രകടനം അവസാനിച്ചത് പോലും ഞാൻ അറിഞ്ഞില്ല.

“താങ്കൾ എന്തേ ഇത് പ്രസിദ്ധീകരിച്ചില്ലാ? ” എന്റെ സംശയം ന്യായമായിട്ടുള്ളതായിരുന്നു.

“ഞാൻ പല സംഗീത സംവിധായകരുടേയും അടുത്ത് പോയി. പക്ഷെ ആരും ഇതിനെ അംഗീകരിച്ചില്ല. എല്ലാവർക്കും വേണ്ടത് റോക്കും റാപ്പും ഒക്കെ ആയിരുന്നു. ശുദ്ധമായ സംഗീതം ആർക്കും വേണ്ട. ജനങ്ങൾക്കും അങ്ങനെ തന്നെ. അവർ ഒരു പേര് പറയുന്നുണ്ടായിരുന്നു. ഡാൻസ് നമ്പരുകൾ!” അത് കേട്ട് ഞാൻ നിശ്ശബ്ദനായിപ്പോയി.

അർജ്ജുൻ മാൽഡിക്കർ! മുംമ്പൈയിൽ എത്തിയതിന് ശേഷം ഞാൻ പരിചയപ്പെട്ട ചുരുക്കം ചില വ്യക്തികളിൽ ഒരാൾ. ബോളീവുഡിന്റെ സ്പന്ദനം എന്ന് സ്വയം പറഞ്ഞ് നടക്കുന്ന, എന്നാൽ സ്പന്ദനം പോയിട്ട് പുലബന്ധം പോലും ഇല്ലാത്ത, ബോളീവുഡിൽ പ്രശസ്ഥനാകും എന്ന സ്വപ്നവുമായി നടക്കുന്ന ഒരു സാധാരണ മനുഷ്യൻ. അർജ്ജുനിനോട് ഞാൻ എന്റെ ഗുരുവിനെക്കുറിച്ച് പറഞ്ഞത് ആയിടയ്ക്കായിരുന്നു. സംഗീതത്തോട് അല്പം ആഭിമുഖ്യം പുലർത്തിയിരുന്ന അർജ്ജുൻ എന്റെ ഗുരുവിനെക്കുറിച്ചുള്ള വർണ്ണന കേട്ടപ്പോൾ അദ്ദേഹത്തെ പരിചയപ്പെടാൻ ആഗ്രഹം പ്രകടിപ്പിച്ചു. അങ്ങനെ ഒരു ഞായറാഴ്ച ദിവസം ഞാൻ അർജ്ജുനേയും കൂട്ടി അദ്ദേഹത്തിന്റെ വീട്ടിൽ എത്തി. അദ്ദേഹത്തിന്റെ സംഗീതത്തിലെ വൈദഗ്ദ്ധ്യം കണ്ട് അർജ്ജുനും അമ്പരന്ന് പോയി. എന്റെ കൂട്ടുകാരന് വേണ്ടി അദ്ദേഹം താൻ ചിട്ടപ്പെടുത്തിയ ഒരു ഈണം ആലപിക്കുകയും ചെയ്തു. നിറഞ്ഞ മനസ്സോടെ അർജ്ജുനും ഞാനും അദ്ദേഹത്തോടു വിട പറഞ്ഞു.

എന്നെ വളരെയധികം സന്തോഷിപ്പിച്ച ആ വാർത്ത ഞാൻ കേട്ടത് ആശ്ചര്യത്തോടും അത്യധികം സന്തോഷത്തോടും ആയിരുന്നു. ഞാൻ ജോലി ചെയ്യുന്ന കമ്പനി എന്നെ മൂന്ന് മാസത്തേക്ക് അമേരിക്കക്ക് അയക്കാൻ പോകുന്നു. ഏതൊരു സോഫ്ട് വെയർ പ്രോഗ്രാമറുടേയും സ്വപ്നം. രണ്ട് ദിവസത്തിനകം പോകണമത്രെ. അന്ന് രാത്രി തന്നെ ഞാൻ കൂട്ടുകാരോടൊപ്പം ശരിക്കും ആഘോഷിച്ചു. എന്റെ കരിയറിലെ ഒരു വഴിത്തിരിവാകാവുന്ന സംഭവം.

വൈകിട്ട് 7:50 ന് ആയിരുന്നു ഫ്ലൈറ്റ്. കൂട്ടുകാരോട് യാത്ര പറഞ്ഞ് ഞാൻ പ്ലെയിനുള്ളിൽ കയറി. അത് പറക്കാൻ തുടങ്ങിയപ്പോഴാണ് ഞാൻ ഒരു കാര്യം ഓർത്തത്. ഗുരുവിനോട് ഞാൻ പോകുന്ന കാര്യം പറഞ്ഞില്ല. എവിടേക്ക് യാത്ര തിരിച്ചാലും എന്തെങ്കിലും മറക്കുക എന്റെ ശീലമായിരുന്നു. ഈ യാത്രയിൽ എന്താണാവോ മറന്നത് എന്ന് ഞാൻ ആലോചിച്ചിരിക്കുക ആയിരുന്നു. അതു ഇത്ര പ്രധാനപ്പെട്ട കാര്യം ആകുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. അങ്ങനെ മുമ്പൈയോട് ഞാൻ തത്ക്കാ‍ലത്തേക്ക് വിട പരഞ്ഞു.

(തുടരും...)

2 comments:

Jiby said...

i bow before you man...this is as good as it gets!

Sujith said...

hmm.. athrakkonnum illatto..