Thursday, September 01, 2005

ഹജിയാലിയിലെ സായാഹ്നം - ഭാഗം 1



ഉച്ചത്തിൽ മുഴങ്ങിയ മണിനാദം ഓർമ്മകളുടെ നിലയില്ലാക്കയത്തിൽ മുങ്ങുകയായിരുന്ന എന്നെ അതിൽ നിന്നും പുറത്തേക്ക് വലിച്ചെറിഞ്ഞു. ആ ഗോപുരത്തിൽ അങ്ങിങ്ങായി ഇരുന്നിരുന്ന മാടപ്രാവുകൾ അത് കേട്ട് അകലേക്ക് പറന്നു. ഓരോ പ്രാവശ്യം മണി മുഴങ്ങുമ്പോഴും ഒച്ചയുണ്ടാകുമെന്നറിയാമായിരുന്നിട്ടും എന്തേ അവ വീണ്ടും വീണ്ടും ഈ ഗോപുരത്തിൽ തന്നെ പറന്നു വന്നിരിക്കുന്നു? അകലേക്കു പറന്ന ചിലവ പ്രാവുകൾക്ക് തീറ്റ കൊടുക്കാനായി പ്രത്യേകം പണിത തിട്ടയിലേക്ക് പറന്നിറങ്ങി. വിശ്വാസത്തിന്റെ പേരിലോ രസത്തിന്റെ പേരിലോ വലി‌ച്ചെറിയപ്പെടുന്ന ധാന്യമണികൾ കൊത്തിയെടുക്കാൻ തിരക്ക് കൂട്ടുന്ന കപോതങ്ങൾ സമകാലിക മാനവികതയുടെ പ്രതീകമായി തോന്നിച്ചു.

പ്രാവുകളും അവയെ പോറ്റാൻ വെമ്പൽ കൊള്ളുന്ന മനുഷ്യരും ചേർന്ന് തീർത്ത കോലാഹലം തൊട്ടുമാറിയുള്ള ഇരുമ്പ് ബഞ്ചിൽ ഇരിക്കുകയായിരുന്ന എന്നെ തെല്ലും അലോസരപ്പെടുത്തിയില്ല. മുംബാദേവിക്ഷേത്രം അന്നും തിരക്കുള്ളതായിരുന്നു. എന്റെ മനസ്സും. അകലെ മരങ്ങൾക്കിടയിലൂടെ ഹജിയാലി ദർഗ്ഗ, എന്നത്തേയും പോലെ.

മുംബാദേവിക്ഷേത്രം മുംമ്പൈയുടെ ഐശ്വര്യം ആണെങ്കിൽ ഹജിയാലി ദർഗ്ഗയും മുംമ്പൈയുടെ മനസ്സിൽ തതുല്യമായ ഒരു സ്ഥാനം വഹിക്കുന്നു. അഹിന്ദുക്കൾക്ക് പ്രവേശനം നിഷേധിച്ചുകൊണ്ട് വിശ്വാസികൾ അടിച്ചേൽ‌പ്പിച്ച പ്രമാണത്താൽ മുംബാദേവി നീറുമ്പോൾ ജാതിമതഭേദമെന്യേ മാനവികതയ്ക്ക് സ്വാഗതമരുളി ഹജിയാലി ദർഗ്ഗ ഒരു പടി മുന്നിൽ നിൽക്കുന്നു.

പക്ഷെ എന്തു കൊണ്ടോ ഒരു കാ‍ലത്ത് ഞാൻ സ്ഥിരമായി പോകാറുണ്ടായിരുന്ന ഹജിയാലി ദർഗ്ഗ ഇന്ന് എനിക്ക് അന്യമായത് പോലെ. ദർഗ്ഗ ലക്ഷ്യമാക്കിയുള്ള എന്റെ യാത്രകൾ മുംബാദേവിക്ഷേത്രത്തിന് മുൻപിലെ ഈ ഇരുമ്പ് ബഞ്ചിൽ അവസാനിക്കുന്നു. അതിനു ശേഷം നടക്കാൻ കാലുകൾക്ക് ശക്തി നഷ്ടപ്പെടുന്നതു പോലെ.

ആ സായാഹ്നം നിറമുറ്റതായിരുന്നു. മുംമ്പൈ നഗരത്തിൽ കാലു കുത്തിയ ശേഷം പ്രസിദ്ധമായ മുംബാദേവിക്ഷേത്രവും ഹജിയാലി ദർഗ്ഗയും കാണാൻ ഞങ്ങൾ, ഞാനും എന്റെ കൂട്ടുകാരും തെരഞ്ഞെടുത്ത സായഹ്നം. അന്നും ആദ്യം ഞങ്ങൾ പോയത് മുംബാദേവിക്ഷേത്രത്തിലായിരുന്നു. ക്ഷേത്രത്തിന് പിന്നിൽ നിന്നും അകലേക്ക് പാഞ്ഞ ദൃഷ്ടി നിലയുറപ്പിച്ചത് കടലിന് നടുവിൽ സ്ഥിതി ചെയ്യുന്ന ഒരു പഴയ കെട്ടിടത്തിലായിരുന്നു. മഴക്കാലത്തും വേലിയേറ്റസമയത്തും കടലിനുള്ളിൽ മറയുന്ന നടപ്പാതയിലൂടെ ഞങ്ങൾ ഹജിയാലി ദർഗ്ഗയിൽ എത്തിച്ചേർന്നു.

ജനസാന്ദ്രമായ ദർഗ്ഗയും പരിസരവും. മനോവിഷമങ്ങളെ ഹൃദയത്തിൽ നിന്നും തള്ളിയകറ്റാനെന്നവണ്ണം നാലുപാട് നിന്നും വീശുന്ന കടൽക്കാറ്റ്. ഈ ജനത്തിരക്കിനിടക്ക് ഒരല്പം ഏകാന്തത മനസ്സ് ആഗ്രഹിച്ചുവോ? ആ കാറ്റ് മറ്റെന്തോ കൊണ്ട് വന്നുവോ? ഞാൻ കാതോർത്തു. അകലെ എങ്ങോ മുഴങ്ങുന്ന ഹിന്ദുസ്ഥാനി സംഗീതം. ചെവികളിലെ ആ സ്പന്ദനങ്ങൾ കാലുകൾക്ക് വഴികാട്ടിയായി. അവ ചെന്ന് നിന്നത് തെല്ലകലെയുള്ള ഒരു മണ്ഡപത്തിന് മുൻപിലായിരുന്നു.

കാതുകൾക്ക് ഇമ്പമാകാൻ സംഗീതമെങ്കിൽ സംഗീതത്തിന് അരങ്ങൊരുക്കുന്ന ഹിന്ദുസ്ഥാനി. ആ സംഗീതം എന്നെ ആ വ്യക്തിയിലേക്ക് ആകർഷിച്ചു. ശുദ്ധമായ ഹിന്ദുസ്ഥാനി സംഗീതത്തിൽ കുതിർന്ന വാക്ധരണികളിൽ ലയിച്ച് നിന്നിരുന്ന ആ ആൾക്കൂട്ടത്തിൽ ഞാനുമൊരു ഭാഗമായി. മുമ്പെങ്ങോ വായിച്ചത് ഞാനോർത്തു. “കർണ്ണാടക സംഗീതം സാഗരമാണെങ്കിൽ ഹിന്ദുസ്ഥാനി സംഗീതം ആകാശമാണ്”.

ആളുകൾ അയാൾക്ക് അക്കം കുറഞ്ഞ നോട്ടുകൾ നൽകുന്നുണ്ടായിരുന്നു. എന്നാൽ അതിലൊന്നും ശ്രദ്ധിക്കാതെ കണ്ണുമടച്ച് സ്വയം മറന്ന് പാടുന്ന അദ്ദേഹത്തോട് എനിക്ക് ബഹുമാ‍നം തോന്നി. ആൾക്കൂട്ടത്തിലൊരാളായി അവിടെ നിന്ന അര മണിക്കൂർ നേരം അവസാനിച്ചത് അയാൾ പാട്ട് നിർത്തി പോകാനൊരുങ്ങിയപ്പോഴായിരുന്നു. കൂട്ടുകാരോട് തത്ക്കാലത്തേക്ക് വിട പറഞ്ഞ് ഞാ‍ൻ അയാളുടെ പുറകേ നടന്നു.

(തുടരും...)

7 comments:

Geo said...

nice start over all

u have captured the mood of darga

and set a plot nicely

good work

സു | Su said...

ജിത്തൂ,
കറുപ്പിൽ ഒന്നും കാണുന്നില്ലല്ലോ :(

കഷ്ടപ്പെട്ടു വായിക്കാൻ.....

aneel kumar said...

മനോഹരം ജിത്തൂ :)

സു,
Ctrl+A
അമർത്തൂ. വായിക്കൂ :)

Sujith said...

> geo
thnx dey

> su
njan fontinte color matti.. hws it now?

> anil
thnx man! and thnx for the advice to su :-)

> thulasi
one of the ar rehman songs which i like the most.. dont hw many times we heard it while we were in mumbai.. the song takes u along with u.. thnx for the lyrics.. :-)

Jiby said...

jithu, i read this post only now...and that too after reading the part-2...i am still having some isses with the varamozhi font...but i am hooked!feels great to be reading your posts!

Adithyan said...

ഹാജിയാലി ദർഗയെ മനോഹരമായി വർണിച്ചിരിക്കുന്നു.
നന്നായിരിക്കിന്നു.

Kalesh Kumar said...

പ്രിയ ജിത്തു,
അതിമനോഹരം. ഇന്നാ‍ണിത് കണ്ടത്..