Wednesday, September 07, 2005

ഹജിയാലിയിലെ സായാഹ്നം - ഭാഗം 2

കൂട്ടുകാരോട് തത്ക്കാലത്തേക്ക് വിട പറഞ്ഞ് ഞാൻ അദ്ദേഹത്തിന്റെ പുറകേ നടന്നു. അദ്ദേഹത്തിന്റെ ലക്ഷ്യം കുറച്ചകലേയുള്ള ചേരി ആയിരുന്നു. ഇന്ത്യയിലെ മറ്റ് നഗരങ്ങളിൽ നിന്നും മുംബൈയെ വേറിട്ട് നിർത്തുന്നത് അവിടത്തെ മാനം മുട്ടുന്ന കെട്ടിടങ്ങളെന്ന പോലെ അവിടത്തെ ചേരികളുമാണ്. അഴുക്ക് നിറഞ്ഞ ഓടകളും നിരനിരയായി ഇരിക്കുന്ന ഒറ്റമുറി കെട്ടിടങ്ങളും ചപ്പു ചവറുകൾ നിറഞ്ഞ പരിസരവും ഒക്കെ ആയി അസംഖ്യം ചേരികൾ മുംബൈ നഗരത്തിൽ അങ്ങിങ്ങായി ഉണ്ട്. അദ്ദേഹത്തിന്റെ പുറകേ ഞാനും ആ ചേരിയിലേക്ക് പ്രവേശിച്ചു. ഇടുങ്ങിയ വഴികളിലൂടെയുള്ള ആ യാത്ര അവസാനിച്ചത് ഒരു ഒറ്റമുറി കെട്ടിടത്തിന്റെ മുൻപിൽ ആയിരുന്നു.

വാതിൽ തുറക്കാനൊരുങ്ങിയ അദ്ദേഹം പെട്ടെന്ന് തിരിഞ്ഞ് നോക്കി.

“താങ്കളുടെ പാട്ട് വളരെ നന്നായിരുന്നു.” ഞാൻ പറഞ്ഞു.

“അകത്തേക്കു വരൂ”. വാതിൽ തുറന്നു കൊണ്ട് പ്രത്യേകിച്ചു യാതൊരു ഭാവഭേദവുമില്ലാതെ അദ്ദേഹം മറുപടി പറഞ്ഞു.

ഞാൻ അദ്ദേഹത്തിന്റെ പുറകേ ആ ഒറ്റമുറി വീടിന്റെ അകത്ത് പ്രവേശിച്ചു. അടുക്കും ചിട്ടയും ഉള്ള മുറി. മുറിയുടെ ഒരു ഭാഗത്ത് പഴയതെങ്കിലും എന്നും ഉപയോഗിക്കുന്നതുകൊണ്ടെന്നപോലെ മിഴിവുറ്റ ഏതാ‍നും സംഗീതോപകരണങ്ങൾ. ഹാർമോണിയം, തബല, സാരംഗി, വയലിൻ മുതലായവ. മുറിയുടെ ഒരു ഭാ‍ഗത്ത് രണ്ട് അടുപ്പും ഏതാനും പാത്രങ്ങളും. മറ്റൊരു ഭാഗത്ത് ഒരു കൊച്ച് അലമാരയും അതിൽ നിറയെ പഴഞ്ചൻ പുസ്തകങ്ങളും.

തോളിൽ തൂക്കിയിരുന്ന ഹാർമോണിയം അതിന്റെ സ്ഥിരം സ്ഥലം എന്ന് തോന്നിച്ച ഒരിടത്ത് വച്ച ശേഷം അദ്ദേഹം അടുത്ത് കണ്ട ഒരു കൂജയുടെ നേരെ നീങ്ങി. അതിൽ നിന്നും ഒരു ഗ്ലാസ്സ് വെള്ളം എടുത്ത് എന്റെ നേരെ നീട്ടി. ആ കൈകൾ ചെറുതായിട്ട് വിറയ്ക്കുന്നുണ്ടായിരുന്നോ എന്നു എനിക്ക് സംശയം തോന്നി.

ഒരു കവിൾ വെള്ളം കുടിച്ച് കൊണ്ട് ഞാ‍ൻ പറഞ്ഞു. “അങ്ങയുടെ സംഗീതം കേട്ടിട്ട് എനിക്ക് ഹിന്ദുസ്ഥാനി പഠിക്കാൻ ആഗ്രഹം തോന്നുന്നു. എന്നെ അങ്ങയുടെ ശിഷ്യൻ ആക്കാമോ?”

അവിശ്വനീയമായ എന്തോ കേട്ടതു പോലെ അദ്ദേഹം പെട്ടെന്ന് നിശ്ചലനായി.

“അതിന് മാത്രം കഴിവ് എനിക്കുണ്ടെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?”

“അതെ.”

“എങ്കിൽ നാളെ മുതൽ പോന്നു കൊള്ളു. ഉച്ച വരെ ഞാൻ ഹജിയാലിയിൽ പോയി പാടാറുണ്ട്. അതുകൊണ്ട് ഉച്ചക്ക് ശേഷം ആയിക്കൊള്ളട്ടെ.”

“ഞാൻ ഇവിടെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നുണ്ട്. അതുകൊണ്ടു ശനിയും ഞായറും മാത്രം ക്ലാസ്സ് ആയാൽ കൊള്ളാമായിരുന്നു.” ഞാ‍ൻ പറഞ്ഞു.

“ശരി. അങ്ങനെ ആയിക്കൊള്ളട്ടെ.”

വളരെയധികം സന്തോഷത്തോടെ പോകാനൊരുങ്ങിയ ഞാൻ പെട്ടെന്ന് അദേഹത്തൊട് ചോദിച്ചു. “താങ്കളുടെ ഫീസ്?”

“ഞാൻ പകർന്ന് തരാൻ പോകുന്നത് സംഗീതമാണ്. സംഗീതത്തിന് തുല്യം സംഗീതം മാത്രം. അതു മാത്രമാണ് ഞാൻ പ്രതീക്ഷിക്കുന്ന ദക്ഷിണ.”

എന്തുകൊണ്ടോ ഉള്ളിൽ കുളിരു കോരിയിടുന്നതു പോലെയുള്ള ഈ വാക്കുകൾ കേട്ടിട്ട് എനിക്ക് അദ്ദേഹത്തോട് ബഹുമാനം തോന്നി.

അടുത്ത ശനിയാഴ്ച ആകനുള്ള അക്ഷമമായ കാത്തിരുപ്പായിരുന്നു പിന്നീട്. ശനിയാഴ്ച എത്തി. ഉച്ചക്ക് അദ്ദേഹം പറഞ്ഞ സമയത്ത് തന്നെ ഞാൻ അദ്ദേഹത്തിന്റെ വീട്ടിലെത്തി. അദ്ദേഹത്തിനെതിരായിട്ട് അതേ പഴമ്പായിൽ ഞാൻ ഇരുന്നു. അദ്ദേഹം പാടി തുടങ്ങി. കല്യാണി രാഗത്തിലായിരുന്നു തുടക്കം. അകമ്പടിയാ‍യി ഒരു കൈയ്യിൽ ഹാർമോണിയവും. പിന്നീട് ഹംസധ്വനി, ശിവരഞ്ചിനി, മേഘമൽഹാർ, അങ്ങനെ പല പല രാഗങ്ങൾ ആ ഒറ്റമുറി വീടിന്റെ നാല് ചുമരുകൾക്കുള്ളിൽ അലയടിച്ചു. അവ തീർത്ത ആ മായിക പ്രപഞ്ചത്തിൽ മതി മറന്ന് ഇരിക്കുമ്പോഴും തന്നെത്തന്നെ മറന്ന് പാടുന്ന അദ്ദേഹത്തിന്റെ മുഖം ഞാൻ കാണുന്നുണ്ടായിരുന്നു. ആ മുഖത്ത് കളിയാടിയത് ദൈവീക ഭാവമാണോ എന്ന് എനിക്ക് സംശയം തോന്നി.

“കുറെ നാളിന് ശേഷമാണ് ഞാൻ ഇത്രയും ഉള്ള് തുറന്ന് പാടുന്നത്.” അദ്ദേഹം പറഞ്ഞു.

അതായിരുന്നു തുടക്കം.

(തുടരും...)

5 comments:

Jiby said...

didnt know u cud sing...and u write well too...will look forward to the next part! dang...i wish cud check ur this blog too at work like i check ur english one...i can pass that off as researching some programming issue but wud be hard-pressed to explain wht i am doing with an alien font if someone saw!

Sujith said...

i cant sing much.. bt yeah lil bit.. :-) btw i've learnt violin for quite some while.. tht also, lil bit.. :-)

സു | Su said...

ജിത്തുവേ,

സംഗീതൻ എവിടെ എത്തി ?

Kalesh Kumar said...

പ്രിയ ജിത്തു,
നന്നാകുന്നുണ്ട് എഴുത്ത്..
ഹിന്ദുസ്ഥാനി പഠിക്കുവാൻ ഭാഗ്യം വേണം!

പാപ്പാന്‍‌/mahout said...

വിവരണം നന്നായി. അടുത്ത ഗഡുവിനു കാത്തിരിക്കുന്നു.
(ഇവിടെ എന്റെ ആദ്യസന്ദർശനം.)